Friday, November 30, 2007

' വെടിയേറ്റ കോണ്‍ട്രാക്ടര് !'

എന്‌റ്റെ നാടായ പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്‌ എന്ന ഗ്രാമം ..ധാരാളം അംബലങ്ങള്‍ ഉണ്ട്‌ ഇവിടെ. ഉത്സവ സീസണായാല്‍ പിന്നെ എല്ലാവര്‍ക്കും നല്ല ഉഷാറാണ്‌. വെറുതെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലാതെ നടക്കുന്നവര്‍ക്ക്‌ ഒരു പണിയുമായി.ഒന്നുകില്‍ സദ്യ അല്ലങ്കില്‍ കഞ്ഞി എന്നിവ കാണും ഡെയ്ലി.പിന്നെ വൈകിട്ട്‌ പാട്ട്കച്ചേരിയോ ഗാനമേളയോ ഒക്കെയായി ഒരു ദിവസം തള്ളിനീക്കാം.

താഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നമ്മുടെ നാട്ടിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്‌. ഇവിടുത്തെ 'കോലം' വഴിപാട്‌ (പടയണി)വളരെ പ്രസിദ്ധമാണ്‌ .വളരെ ഭക്തിപുരസരം നടത്തപ്പെടുന്ന ഒരു വഴിപാടാണിത്‌. വള്ളിക്കോട്‌ ,വാഴമുട്ടം കിഴക്കേക്കര ,വാഴമുട്ടം പടിഞ്ഞാറേക്കര, മുള്ളനിക്കാട്‌ എന്നീ നാലു കരക്കാരും ചേര്‍ന്നാണ്‌ ക്ഷേത്ര നടത്തിപ്പ്‌.

ഞങ്ങളുടെ വീട്ടില്‍ നിന്നും അധികം ദൂരമില്ല ക്ഷേത്രത്തിലേക്ക്‌.മിക്കവാറും ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യമൊ ആയിരിക്കും ഉത്സവം.ആ സമയത്ത്‌ വെള്ളം കുറവായതിനാല്‍ അച്ചന്‍കോവില്‍ ആറ്റില്‍ക്കൂടി ഇറങ്ങിക്കേറിയായിരിക്കും ഞങ്ങള്‍ പിള്ളേരുസെറ്റിന്‌റ്റെ പോക്ക്‌.ഈ പറഞ്ഞ കാര്യം നാലഞ്ചു കൊല്ലം മുന്‍പ്‌വരെ സാദ്ധ്യമായിരുന്നു.പക്ഷെ ഇപ്പൊ മണലുവാരല്‍ മൂലം ആഴംകൂടിയതോടെ ഈ യാത്രയൊക്കെ ഓര്‍മകളായി.

ക്ഷേത്രത്തിന്‌റ്റെ തൊട്ടുമുന്നില്‍ക്കൂടെയാണ്‌ അച്ചന്‍കോവിലാറ്‌ ഒഴുകുന്നത്‌ അന്നൊക്കെ ഉത്സവക്കച്ചവടം വിശാലമായ മണല്‍പ്പുറത്തായിരുന്നു നടന്നിരുന്നത്‌.ഇന്നും ഒരല്‍പ്പം മണമ്പ്‌ ബാക്കിയുണ്ട്‌.

മണല്‍പ്പുറത്ത്‌ കുലുക്കിക്കുത്ത്‌ ചീട്ടുകളി തുടങ്ങിയ പോലീസിണ്റ്റെ കയ്യില്‍ നിന്നു തേമ്പുമേടിക്കാന്‍ എളുപ്പമുള്ള പല സൈഡുബിസിനസുകളും നടക്കാറുണ്ട്‌.

ഈ ഉത്സവസമയം ആറ്റുമാണ്ടിയോടു ചേര്‍ന്ന്‌ പലരും പല കുടില്‍വ്യവസായങ്ങളും ആരംഭിക്കും.വേറൊന്നുമല്ല നല്ല ഒന്നാംതരം ISO സര്‍ട്ടിഫൈഡ്‌ വാറ്റ്‌. 'മൂലവെട്ടി' ,'തോട്ടുവിസ്കി' എന്നിങ്ങനെ വിവിധ ബ്രാന്‍ഡ്നെയിമുകളില്‍ ഉത്സവ റിലീസ്‌ ഉണ്ടായിരിക്കും.

മണമ്പത്തിരുന്ന്‌ വാറ്റടിക്കാന്‍ എല്ലാവര്‍ക്കും നല്ല ഇണ്റ്ററെസ്റ്റുമാണ്‌ കാരണം ഇത്ര ഫെസിലിറ്റി പത്തനംതിട്ട ടൌണിലെ ബാറില്‍ ചെന്നാല്‍പ്പോലും കിട്ടൂല്ല. നല്ല കാറ്റുള്ള ആറ്റുതീരം ‌.പിന്നെ അഥവാ ഇത്തിരി ഓവറായി ,സ്വന്തം ശരീരഭാരം നാലുകാലുകളിലുമായി താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ വിശ്രമിക്കാന്‍ വിശാലമായ മണല്‍ത്തിട്ട. ഇനി വാളെങ്ങാനും വെക്കെണ്ടി വന്നാലോ, ഓടിനടന്ന്‌ വാളുവെക്കാം അത്രക്ക്‌ സ്ഥലം.വ്യത്തിയും വെടിപ്പും കൂടിയവരാണെങ്കില്‍ വാളുവെപ്പ്‌ പരിപാടിക്കുശേഷം ഒരു മുങ്ങിക്കുളികൂടി നടത്താം.അകപ്പാടെ ഒരു ഫൈവ്സ്റ്റാര്‍ സൌകര്യം.

ഉത്സവമാകുമ്പോള്‍ ഉത്സവക്കമ്മറ്റി കാണും..അവിടെ എപ്പോഴും മൈക്കും പിടിച്ച്‌ വിവരങ്ങള്‍ വിളിച്ചുപറയാനും നിര്‍ദേശങ്ങള്‍ നല്‍കാനും കമ്മറ്റിക്കാരും ഉണ്ടാകും.കമ്മറ്റിക്കാരില്‍ പ്രദ്ധാനിയാണു കുറുപ്പ്സാര്‍. കമ്മറ്റിയാഫീസില്‍ നല്ല ബഹളമായിരിക്കും എപ്പോഴും .പുറത്തുനിന്ന് ആളുകള്‍ ഇട്ക്കിടെ വന്ന് ഓരോകാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും.കൂടാതെ അടുത്തിരിക്കുന്നവരുടെ "അതു വിളിച്ചുപറഞ്ഞോ ഇതു വിളിച്ചുപറഞ്ഞോ" എന്നിങ്ങനെയുള്ള ചൊദ്യങ്ങള്‍...ആകപ്പാടെ തിരക്ക്‌ ,ആശയക്കുഴപ്പം... ഇതുമൂലം മൈക്കിലൂടെയുള്ള അനൌണ്‍സ്മെന്‌റ്റിനിടെ അബദ്ധങ്ങള്‍ പറ്റുക സ്വാഭാവികം.അത്തരം കുറെ അബദ്ധങ്ങള്‍ക്കു സാക്ഷ്യംവഹിച്ചിട്ടുള്ളതാണ്‌ നമ്മുടെ കമ്മറ്റിയാഫീസ്‌.

പണ്ട്‌ താഴൂര് ‍ക്ഷേത്രത്തിനടുത്ത്‌ അച്ചന്‍കോവിലാറ്റില്‍ പാലമുണ്ടായിരുന്നില്ല.അന്നൊക്കെ അംബലത്തില്‍ പോകണമെങ്കില്‍ കടത്തുവള്ളത്തില്‍ വേണം പോകാന്‍. ഒരു ഉത്സവദിവസം, അന്നു പതിവിനുവിപരീതമായി ആറ്റില്‍ വെള്ളം അല്‍പ്പം കൂടുതല്‍ ഉണ്ട്‌.. അതുകൊണ്ട്‌ മിക്ക ആളുകളും വള്ളത്തില്‍ കയറിയാണ്‌ ഉത്സവപ്പറമ്പിലേക്ക്‌ എത്തിക്കൊണ്ടിരുന്നത്‌ ..

കമ്മറ്റിയാഫീസില്‍ എത്തിയ ഏതോ ഒരു വിശിഷ്ട അതിഥിക്ക്‌ അക്കരക്കുപോകണ്ട ഒരത്യാവശ്യം വന്നപ്പോള്‍ അദ്ദേഹം കമ്മറ്റിയാഫീസില്‍ മൈക്കുംകൊണ്ട്‌ ഇരുന്ന ആളോടു പറഞ്ഞു .. "ആ വള്ളക്കാരന്‍ അക്കരെ നിക്കുകയാ ഒന്നു മൈക്കില്‍ക്കൂടെ വിളിച്ചുപറയമോ അയാളോട്‌ ഇക്കരക്കു വരാന്‍". മൈക്കേട്ടന്‍ അപ്പോള്‍ പല പല അറിയിപ്പുകളും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ... "ഒരറിയിപ്പുണ്ട്‌ അംബലത്തിണ്റ്റെ വടക്കുഭാഗത്തു പാര്‍ക്ക്ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അവിടെനിന്നും മാറ്റിപ്പാര്‍ക്കുചെയ്യണ്ടതാണ്‌". "അതുപോലെതന്നെ മറ്റൊരറിയിപ്പുണ്ട്‌ ,ഗാനമേളക്കാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌ അവര്‍ക്കുവേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കമ്മറ്റിമെംബര്‍ വിജയന്‍ നായര്‍ എത്രയും പെട്ടന്ന്‌ സ്റ്റേജില്‍ എത്തിച്ചേരണ്ടതാണ്‌ ....."

ഈ തിരക്കിനിടയില്‍ നമ്മുടെ അതിഥി പറഞ്ഞു " ചേട്ടാ എന്‌റ്റെ കാര്യം കൂടെ ഒന്നുപറഞ്ഞേക്ക്‌ " ... മൈക്കേട്ടന്‍ : എന്താ കാര്യം വള്ളക്കാരനോട്‌ വരാന്‍പറയണോ ,പറയാം ഇവിടെ അല്‍പം തിരക്കായിപ്പോയി ഇപ്പൊപ്പറയാം ........ ഒരറിയിപ്പുണ്ട്‌ "എത്രയും പെട്ടന്ന്‌ വള്ളവുമായി വള്ളക്കാരന്‍ സ്റ്റേജില്‍ എത്തിച്ചേരണ്ടതാണ്‌ !!!!!!!"

ഇത്രേം നാളും വള്ളം, തുഴഞ്ഞാല്‍മതിയാരുന്നു ഇനിയതു തലച്ചുമടായി സ്റ്റേജിലും കൊണ്ടുപോകണോ എന്നോര്‍ത്ത്‌ അക്കരെ ബീഡീം വലിച്ചുനിന്ന വള്ളക്കാരന്‍ വാപൊളിച്ചു.

ഗാനമേളക്കാര്‍ക്കല്ല എനിക്കാണു പോകേണ്ടതെന്ന ,ആത്മഗതത്തോടെ നമ്മുടെ അതിഥിയും പിന്‍വലിഞ്ഞു...

ഇതുപോലെതന്നെ ഉണ്ടായ മറ്റൊരു സംഭവം പറയാം ഇത്‌ ഞാന്‍ നേരിട്ട്‌ കേട്ട അനൌണ്‍സ്മെന്‌റ്റാണ്‌ .

വേറൊരു കുംഭഭരണി ദിവസം. രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടാവും. ഉത്സവം തിമിര്‍ക്കുന്നു, കോലം എഴുന്നള്ളിപ്പ്‌ ഏകദേശം കഴിയാറായ സമയം . അക്കൊല്ലത്തെ വെടിക്കെട്ട്‌ കോണ്ട്രാക്റ്റ്‌ കൊടുത്തിരിക്കുകയായിരുന്നു.അന്നൊക്കെ ആറിനക്കരയായിരുന്നു വെടിക്കെട്ട്‌ നടത്താറ്‌ .കോണ്ട്രാക്ടറും പണിക്കാരും വെളുപ്പിന്‌ നടത്തെണ്ട കരിമരുന്നു പ്രയോഗത്തിണ്റ്റെ തയാറെടുപ്പുകള്‍ നടത്താനായി അക്കരക്കു പോയതായിരുന്നു. വെടിക്കെട്ടിന്‌റ്റെ തയാറെടുപ്പുകളെക്കുറിച്ചു ചോദിക്കാനായി ഒരു കമ്മറ്റിമെംബര്‍ കമ്മറ്റിയാഫീസിലെത്തി.മൈക്കും പിടിച്ച്‌ ഇത്തവണ നമ്മുടെ കുറുപ്പ്സാര്‍ ആയിരുന്നു.

സാറെ ആ കോണ്ട്രാക്ടര്‍ അക്കരക്കുപോയിരിക്കുകയാ അയാളോടൊന്ന്‌ കമ്മറ്റിയാഫീസില്‍ വരാന്‍ മൈക്കിലൂടെ വിളിച്ചുപറയാമോ. കുറുപ്പ്സാര്‍: ഏത്‌ കോണ്ട്രാക്ടര്‍ ?

ഓ.. നമ്മുടെ വെടി ,പടക്കം എന്നിവയൊക്കെ ഏറ്റിരിക്കുന്ന കോണ്ട്രാക്ടര്‍....അയാള്‍ടെ പേരു ഞാന്‍ മറന്നുപോയി... ഒന്ന്‌ വിളിച്ചുപറ സാറെ .....

കുറുപ്പ്സാര്‍: അതുശരി വെടി, ഏറ്റിരിക്കുന്ന കോണ്ട്രാക്ടര്‍ അല്ലേ?പറയാം.... " "ശ്രദ്ധിക്കുക ഒരറിയിപ്പുണ്ട്‌... വെടിയേറ്റ കോണ്ട്രാക്ടര്‍ എത്രയും പെട്ടന്ന്‌ കമ്മറ്റിയാഫീസില്‍ എത്തിച്ചേരണ്ടതാണ്‌ ....." !!!!

താഴൂര്‍ ഭഗവതി ക്ഷേത്രം

Saturday, November 17, 2007

'പത്തനംതിട്ട' ,ചില വിശേഷങ്ങള്‍

പത്തനംതിട്ട ,പാതി മലനാടും ബാക്കി പാതി ഇടനാടും ചേര്‍ന്ന ഞങ്ങളുടെ നാടിണ്റ്റെ ചില വിശേഷങ്ങള്‍. ശ്രീ മണികണ്ഠണ്റ്റെ പാദസ്പര്‍ശനമേറ്റ പന്തളവും, പല പല വ്യക്തികളുടെ പേരില്‍ പ്രസിദ്ധമായ അടൂരും, പട്ടണ പ്രദേശമായ തിരുവല്ലയും, വള്ളംകളിക്കും ലോഹക്കണ്ണാടിക്കും പേരുകേട്ട ആറന്‍മുളയും പിന്നെ മറ്റു പ്രദേശങ്ങളും കൂടിചേര്‍ന്നാല്‍ പത്തനംതിട്ടയായി.


1982 നവംബര്‍ 1 ം തീയതിയാണു പത്തനംതിട്ടജില്ല രൂപം കൊണ്ടത്‌ . അതായത്‌ ഇക്കൊല്ലം 25ം പിറന്നാല്‍ ആഘോഷിക്കുന്നു.



ആറന്‍മുള വള്ളംകളി

കുറെയേറെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പത്തനംതിട്ടയില്‍ ഉണ്ട്‌ അതും വിവിധ മതവിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. അവയില്‍ പ്രധാനപ്പെട്ടവയാണ്‌ ശബരിമല, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം ,പരുമല പള്ളി, മഞ്ഞനിക്കര പള്ളി, കൊടുമണ്‍ ചിലന്തിയംബലം ഏന്നിവ. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട്‌ കണ്‍വന്‍ഷനുകള്‍ ആണ്‌ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കണ്‍വന്‍ഷന്‍ ആയ മാരാമണ്‍ കണ്‍വന്‍ഷനും കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത കണ്‍വന്‍ഷന്‍ ആയ ചെറുകോല്‍പ്പുഴ ഹിന്ദുമതകണ്‍വന്‍ഷനും. ഇവ രണ്ടും പുണ്യനദിയായ പമ്പയുടെ തീരത്താണു നടക്കുന്നത്‌.